തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് രണ്ടു വർഷം മുന്‍പ് നടപ്പിലാക്കിയ നാലുവർഷ ബിരുദ കോഴ്സുകളിലെ പാകപ്പിഴകൾ സംബന്ധിച്ച് വിലയിരുത്തലുകൾ നടത്താനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതി ഒരുമാസത്തിനുള്ളിൽ കരട് റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. കഴിഞ്ഞ ദിവസമാണ് സമിതി രൂപീകരിച്ച് ഉത്തരവിറങ്ങിയത്. സമിതിയുടെ പ്രഥമ യോഗം ഈ മാസം 10ന് നടക്കും.
പോരായ്മകളുടെ കൂന്പാരമായി നാലുവർഷ ബിരുദകോഴ്സുകൾ നടക്കുന്നതിനിടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കോഴ്സ് നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാനത്ത് ഒരു ഏകീകൃത സ്വഭാവമില്ലാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ വിവിധ സർവകലാശാലകളുടെ പ്രതിനിധികളുമായും കോളജ് മാനേജ്മെന്റ് പ്രതിനിധികളുമായും വിദ്യാർഥികളുമായും രക്ഷിതാക്കളുമായും സമിതി കൂടിക്കാഴ്ചകൾ നടത്തും. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും കരട് റിപ്പോർട്ട് തയാറാക്കുക.
ആവശ്യമായ മുന്നൊരുക്കങ്ങൾ ഇല്ലാതെ പദ്ധതി നടപ്പിലാക്കിയതിനാൽ വിദ്യാർഥികളും അധ്യാപകരും ഏറെ പ്രതിസന്ധിയാണ് നേരിടുന്നത്. കെ റീപ്പ് എന്ന സോഫ്റ്റ്വേറിലൂടെ ഉടലെടുത്ത പ്രശ്നങ്ങളാണ് ഏറ്റവും വലിയ പ്രതിസന്ധി ഈ മേഖലയിൽ ഉണ്ടാക്കിയിട്ടുള്ളത്. മഹാരാഷ്ട്ര നോളജ് കോർപറേഷനാണ് കെ റീപ്പ് തയാറാക്കിയത്. കെ റീപ്പ് പ്രതിസന്ധിയെ തുടർന്ന് കേരള സർവകലാശാലയിൽ പരീക്ഷകൾ പലതും നീട്ടിവയ്ക്കേണ്ട സാഹചര്യം ഉണ്ടായി. മാർക്കുകൾ എൻട്രി ചെയ്യാൻ കഴിയാതെ വന്നു. കൂടാതെ പ്രതിദിനം ആയിരക്കണക്കിനു പരാതികളായിരുന്നു സോഫ്റ്റ്വേർ സംബന്ധിച്ച് ഉണ്ടായത്.
കെ റീപ്പ് സോഫ്റ്റ്വേർ ആദ്യം നടപ്പിലാക്കിത് കണ്ണൂർ യൂണിവേഴ്സിറ്റിയിലായിരുന്നു. തുടർന്ന് കേരളാ സർവകലാശാലയിലും നടപ്പിലാക്കി. രണ്ടു സർവകലാശാലകളിലും അതിരൂക്ഷമായ പ്രതിസന്ധിയാണ് സോഫ്റ്റ്വേർ അനുബന്ധമായി ഉണ്ടായത്. 2024ൽ ചേർന്ന ആദ്യ നാലുവർഷ ബിരുദ കോഴ്സിലെ ആദ്യ സെമസ്റ്ററിലെ പോലും സപ്ലിമെന്ററി പരീക്ഷകൾ പലതും നടത്താൻ കഴിഞ്ഞിട്ടില്ലെന്ന പരാതിയും പല കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്.
നാലുവർഷ ബിരുദ കോഴ്സ് സംബന്ധിച്ച് നിലനില്‍ക്കുന്ന അവ്യക്തതകൾ പരിഹരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ നാലുവർഷ ബിരുദ പ്രോഗ്രാം (എഫ്വൈയുജിപി) വിലയിരുത്താൻ പ്രഫ. ഗ്ലാഡ്സ്റ്റണ് രാജിന്റെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചത്.
പാഠ്യ പദ്ധതി നടപ്പിലാക്കുന്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പുറമേ സിലബസ് പരിഷ്കരണം, ചോദ്യബാങ്ക് തയാറാക്കൽ, മൂല്യനിർണയ സംവിധാനം എന്നിവയും ഉൾപ്പെടെയുള്ള വിഷയങ്ങൾ സമിതി പഠിച്ച് ആവശ്യമായ പരിഹാര നിർദേശങ്ങൾ ഒരു മാസത്തിനകം ഇടക്കാല റിപ്പോർട്ടും പിന്നീട് വിശദമായ റിപ്പോർട്ടും കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് സമർപ്പിക്കും.